Sunday, August 16, 2015

മാന്ത്രികൻ


മരണം ഒരു കോമാളി അല്ല പിന്നെ
മന്ത്രമില്ലാത്തൊരു മാന്ത്രികൻ
രംഗ ബോധവുമേറെ കൈയോതുക്കവും
ഒത്തു ചേര്‍ന്നിടും മഹാ മാന്ത്രികൻ

ഞൊടിയിൽ തീർത്തിടും  ചുറ്റിലും
ഇരുളിൻ ക്രൂരമാം ശൂന്യത
ഞൊടിയിലോ മറച്ചിടും ജീവന്റെ
ജീവനാം ചിലരയോ കാഴ്ചയിൽ  
മൗനങ്ങൾ ഓർമ്മകൾ പിന്നെയേറെ
പറയാതെ പോയരാ മൊഴികളും
തീർത്തിടും ഉള്ളിലൊരു ജ്വാലയതിൽ
എരിച്ചിടും സർവവും മാത്രയിൽ

കണ്ണ് നീർ വറ്റുകിൽ മിഴികളിൽ, 
ക്രൂരമാം ചിരിയുമായ് വരികയായ് വീണ്ടും
ഇനിയുമേറേയുണ്ട് എനിക്ക് വിദ്യകൾ
ഇനിയുമൊരുന്നാൾ വന്നിടാം
മന്ദഹാസത്തോട് മൊഴിഞ്ഞു പിന്നെ
കരഘോഷമില്ലാതെ രംഗമൊഴിഞ്ഞു
കാത്തിരിക്കുന്നു ഞാൻ ഇവിടെ ശൂന്യതയിൽ
കാത്തിരിക്കുന്നു എന്റെ ഊഴത്തിനായി

Wednesday, July 22, 2015

മരണ ദൂതൻ , മിത്രം ?!

അവർ ഓതി നീ സ്വയം എരിയും 
മരണത്തിൻ ദൂതൻ എൻ 
അവർ ഓതി നിൻ പുകച്ചുരുളുകളത്രയും 
അന്ത്യ ശ്വാസത്തിൻ മുന്നറിയിപ്പെന്നു 
അറിയാമതെല്ലാം നേരെങ്കിലും പക്ഷെ 
പിരിയുവാൻ വയ്യ എന്നേക്കുമായി 
ആത്മ സങ്കർഷങ്ങളിൽ വിരലുകൾക്കിടയിൽ 
ആത്മ മിത്രമായി എരിയുന്ന നീ 
ആത്മ സൗഹൃദങ്ങൾക്കിടയിൽ 
പങ്കു വയ്ക്കപെടും കണ്ണിയും നീയെ 
വിഷമെന്നവർ ഓതും പുക ചുരുളുകളിൽ 
വിഷമില്ലാ ഓർമ്മകൾ സൗഹൃദങ്ങളത്രയും 
പിരിയുവാൻ വയ്യ എൻ ചിതയിൽ നിന്നും 
വീണ്ടുമൊരു പുകയായി പറന്നകലുക നീ

എന്റെ മൌനം

എന്റെ സ്വപ്നത്തിൻ താഴ്വരയിൽ 
രണ സാഗരം പോൽ കാണ്‍പൂ 
പുതു വസന്തത്തിനായ് സ്വഗതമരുളും 
സുഗന്ദമില്ലാ ചുവന്ന്പൂക്കൾ 
പ്രണയമോ ഉള്ളിൽ വിങ്ങിയ വിപ്ളവമോ 
പ്രിതികരമോ ഏകാകി തൻ പ്രതിഷേധമോ 
ഏതിൻ നിറം ചാർത്തി ഈ പൂക്കൾ 
ചോദ്യത്തിൽ തുടങ്ങായായി ഈ ജീവിതം 
മൌനമാണ് എൻ ആയുധം 
ഉത്തരങ്ങളിലേക്കുള്ള വഴി കാട്ടിയും

കരി നിഴൽ

അഴിച്ചു വയ്ക്കുമീ  വേഷമെന്നിൽ
അന്ത്യ ശ്വാസം നെഞ്ചിൽ നിറയവേ
തുറന്നു തന്നു മരണം ഒരു വാതിൽ
തളർന്ന മനസിനു ആത്മ ശാന്തി
പാകി വിതറില്ല എൻ  ഓർമ്മ തൻ വിത്തുകൾ
പഴ വൃക്ഷമായി മുളയ്കുവാൻ വയ്യ
വിട നൽകി പിരിയുവാൻ നേരമില്ലെങ്കിലും
ഒരു കരി നിഴലായി ഞാൻ  നിന്നിൽ ഉണ്ടാകുമല്ലോ

Thursday, July 17, 2014

എന്റെ പാത!


ഒരുവട്ടം കൂടിയെൻ പാതയിൽ ഒരു നാൾ
ഓർമ്മ തൻ കൂട്ടുമായി വന്നിടു നീ
ചിന്തകൾ പാകി ഞാൻ  നട്ടൊരാ വിത്തുകൾ
ചെടികളായി  മരങ്ങളായി പൂത്തു നിൽപു
പരിഹസിച്ചെന്റെ നേർ  വീണോരാ കല്ലുകൾ
പാദങ്ങളിൽ ചെന്ന് അമര്ന്നിരുന്നു.
നഗ്നമാം പാദ സ്പർശങ്ങൾ ഏറ്റെറ്റു  പോയി
പിന്നെ കല്പ്പടവായവ തീര്ന്നതും കാണൂ.
പാതയോരത്ത്  പിന്നെ നീ കാണ്‍പ്പൂ
സുഗന്ധമേകുന്നോരാ കൊച്ചു പൂക്കൾ
എൻ ചോരയിൽ  സ്വപ്നങ്ങൾ  ചാലിച്ചു ഞാൻ
തീർത്ത വർണ്ണ പ്രപഞ്ചത്തിൻ കൊച്ചു പൂക്കൾ .
എനിയൊമൊരു കാതം താണ്ടുകിൽ കാണാം
മിഴിനീീർ കണങ്ങൾ തീര്ത്തോരാ പുഴയും.
ഇനിയുള്ള യാത്രയിൽ ഊർജ്ജം പകരുവാൻ
ഒഒരു കുമ്പിൾ വെള്ളം  കരുതി വയ്കാം.     

Saturday, May 31, 2014

എന്റെ മരിച്ചു കൊണ്ടിരിക്കുന്ന വായനയും മരിക്കാത്ത ഒരമ്മ്കളും.

ഒരു വേള  വെറുക്കുകയും പിന്നീട് ഒരുപാടു ഇഷ്ടപെടുകയും ചെയ്യുന്ന മുഖങ്ങൾ ,വ്യക്തിത്വങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും. ആവർ  നമുക്ക്ക് നേരിട്ട്  പരിചയം ഉള്ളവരോ അല്ലാത്തവരോ , ഒരിക്കലും നേരിട്ട് മുഖാമുഖം പരിചയപ്പെടാൻ പറ്റാത്തവരോ  ആവാം. ഞാൻ അങ്ങനെ ഒരുപാടു വെറുക്കുക്കയും  പിന്നീട് ഇഷ്ടപെടുകയും ചെയ്ത ഒരു വ്യക്തിത്വമാണ് മാധവികുട്ടി എന്നാ കമലാ സുരയ്യ. ഒരു ഫേസ്ബുക്ക്‌ പേജിൽ കണ്ട , - "നീർമാതളത്തിന്റെ കഥാകാരിയുടെ  ഓർമ്മകൾക് 5 വയസ്സ് " എന്ന പോസ്റ്റ്‌, എന്റെ വായനയുടെ പഴയ ലോകത്തേക് മനസിനെ നയിച്ചു.

മലയാളത്തിൻറെ മാധവികുട്ടി എന്ന പ്രിയ കഥാകാരിയുടെ ഒരു ചെറുകഥ ഞാൻ ആദ്യമായി വായിക്കുന്നത് എന്റെ ഏ ഴാം  ക്ലാസ്സിൽ വച്ചാണ്. ബഷീറിന്റെ ബാല്യകാല സഖിയും, എസ്.കെ  പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും വായിച്ചു , അക്ഷരങ്ങളുടെ ,വായനയുടെ ആ ലോകത്തേക്ക് പിച്ച വച്ച് തുടങ്ങിയ ഞാൻ  മാധവിക്കുട്ടി എന്നാ "പെണ്‍" എഴുത്തിനോട് ഒരു മുൻവിധി  വച്ച് പുലര്ത്തിയിരുന്നു. ഒരു പെണ്ണ്  എഴുത്തിൽ വെറും പൈങ്കിളി മാത്രമേ ഉണ്ടാവു എന്നാ ഒരു മുൻവിധി  എന്റെ കൊച്ചു മനസ്സിൽ വെരോടിയരുന്നു. ചെറുപ്പത്തിലെ വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ചു നടത്തിയ എന്റെ അച്ഛൻ തന്നേയ് ആയിരുന്നു ആ മുൻവിധി  എനിക്ക് സമ്മാനിച്ചത്‌.എന്റെ  എല്ലാ മുൻ വിധികളെയും തകര്ത്തതായിരുനു "നെയ്യ്പായസം " എന്നാ ആ ചെറു കഥ. വായനയുടെ ലോകത്ത് ആണ്‍ പെണ്‍ വ്യതാസം ഇല്ല, അവിടെ എഴുത്തുക്കാരനും വായനക്കാരനും, ഒരു പിടി കഥാപാത്രങ്ങളും മാത്രമേ  ഉള്ളു എന്നാ ഒരു വലിയ തിരിച്ചറിവ് ആ ചെറു കഥ എനിക്ക്ക് നൽകി.പിന്നീടങ്ങോട്ട് നീര്മ്മതളം പൂത്തക്കാലം, ബാല്യകാല സ്മരണകൾ തുടങ്ങിയ കൃതികൾ  വായനയുടെ ഒരു പുത്തൻ  അനുഭവങ്ങൾ  എനിക്കേകി. അക്ഷരങ്ങളുടെ ലോകത്തേക്ക്  എന്നെ കുറേ കൂടെ അടുപ്പിക്കാനും ആ കൃതികൾ സഹായിച്ചു  

ഈ ചെറിയ പ്രായത്തിനിടയിൽ ഒരുകാലത്ത് എന്റെ നിത്യ ജീവിതത്തിന്റെ ഭാഗം ആയതും പിന്നീടെപ്പോഴോ നഷ്ടപെട്ടു  പോയതുമായ വായനാശീലം തിരിച്ചു പിടിക്കാൻ ഇന്ന് ഞൻ എന്നോട് തന്നെ യുദ്ധം ചെയ്യുകയാണ്. വായനയുടെ ലോകത്തേക്ക് എന്നെ അടുപ്പിച്ച ആ പ്രിയപ്പെട്ട എഴുത്തുകാരിയെ ഓർക്കാൻ ഒരു ഫേസ് ബുക്ക്‌ പോസ്റ്റ്‌ വേണ്ടി വന്നു എന്നതും എന്നേ ഏറെ ചിന്തിപ്പിക്കുന്നു.   

Saturday, May 10, 2014

വിഷുക്കണി

ഇന്നലെ ചന്തയിൽ വെയിലേറ്റ് വാടി

വില പേശി വാങ്ങിയോരാ കണിക്കൊന്നയും

ഉളളിൽ നിറയുന്ന മധുരത്തിനായി

രാസാ മേമ്പൊടി ചെര്ത്തോരാ മാമ്പഴവും

കമ്പോള വിളകൾ ഉച്ചതിലോതി

പഴങ്ങളും പിന്നെ ചേർന്നിരുന്നു

ഭാഷയറിയാതെ വിഷമിച്ചു നിന്നു

പച്ചക്കറികളോ വേ റ യുണ്ട്

സർവതും കണ്ടു ചെറു പുഞ്ചിരി തൂകി

കാർ മുകിൽ വർണ്ണനും നടുവിൽ നിന്നു

കാഴ്ചയ്ക്കു വേണ്ടി ഞാനും ഒരുക്കി

മലയാളം മറന്നൊരാ വിഷു കണിയും

പൂക്കുന്നു ഓർമ്മകൾ

വാടി കരിഞ്ഞോരെന്‍ ചിന്ത തന്‍ ചില്ലയില്‍
ഇന്നൊരു പൂവിതള്‍ വിരിഞ്ഞു മെല്ലെ
ഏതോ പ്രതീക്ഷ തന്‍ കിരണങ്ങള്‍ പിന്നെ
മറ നീക്കി ചില്ലയില്‍ പതിച്ചതും മാത്രയില്‍
പൊന്നില്‍ കുളിച്ചപോല്‍ തിളങ്ങുമൊരു ഇതളില്‍
ചെറു പുഞ്ചിരി പതിയെ പ്രതിഫലിപ്പൂ
പിന്നെയാ ചില്ലയില്‍ ചേക്കേറുവാന്‍ മാത്രം
ചിറകടിചെത്തി നിന്‍ ഓര്‍മകളും സഖീ.......

Sunday, April 27, 2014

അച്ഛൻ

എന്‍റെ ഒരു സുഹൃത്തിന്‍റെ  വേദനയില്‍ പങ്കു കൊണ്ട് അവള്‍ക്ക് വേണ്ടി എഴുതിയ കവിത.. ഈ വരികൾ  അവളുടെ നൊമ്പരങ്ങള്‍ ആണ്…
Dad-Daughter
അച്ഛൻ
———-
ഒരു പിടി ചാരമാണ് എന അച്ഛൻ എന്ന്
ഓതിടെല്ലേ എന്നോട് നിങ്ങൾ പക്ഷെ
ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ
ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്പൂ
ഉള്ളൊന്നു തേങ്ങുമ്പോൾ കണ്ണൊന്നു നിറയുകില്‍
കുളിരുന്ന കാറ്റായി എന്നെ തഴുകിടും
പിന്നെയെൻ മൂർധാവിൽ ഒരു തണുവായി
മഴ തുള്ളിയാലൊരു ചുംബനം നല്കിടും
ഒരു നറു പുഞ്ചിരി ചുണ്ടിൽ വിരിഞാലോ
കവിളില്‍ തലോടും ഒരു കൊച്ചു കാറ്റായി
മോളേ യെന്നോരാ വിളി ഞാനൊന്നു കൊതിക്കുകില്‍
ചെവിയിൽ ഒരു മാരുതൻ മന്ത്രിച്ചിടും മാത്രയിൽ
ഉള്ളൊന്നു നിറയും ആ വിളിയിൽ അച്ഛാ
മോൾ കരയില്ല ഞാനോ മോഴിഞ്ഞിടും മെല്ലെ
ഇന്നുമൊരു നിധിപോൽ ഞാന്‍  സൂക്ഷിച്ചു വയ്പ്പൂ
ആര്ക്കും കൊടുക്കാതെയെന്‍ അച്ഛന്റെ വാച്ചു
ജീവിത യാത്രയിൽ എൻ സമയങ്ങൾ തെറ്റിയാൽ
തിരുത്തി മുന്നേറുവാൻ പ്രേരണ നല്കണേ
അച്ഛന്റെ പേരിൽ ചിലർ ഒഴിക്കിടും കണ്ണ് നീർ
എന്തിനെന്നറിഞ്ഞു ഞാന്‍ ഓര്ത്തിടൂ പക്ഷെ
ഒരു പിടി ചാരമാണെൻ അച്ഛനെന്നോട്
ഓതല്ലേ ഇനിയും നിങ്ങള്‍ പക്ഷേ
ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ
ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്‍പൂ…

രാജാവ്‌ നഗ്നന്‍

ipad_22434_qutote_atheist_quote
രക്തം പുരണ്ടോരീ ദൈവ ബിംബങ്ങളെ
നിങ്ങള്‍ നഗ്നരെന്നു ഒതുവാന്‍ മടിയില്ലെനിക്
യുക്തി ബോധത്തിന്‍ ചിന്തകള്‍ കൂര്‍പ്പിച്ചു
കുത്തി നോവിചിടും നിങ്ങളെ ഞാനിന്ന്
പൊള്ളയാം നിങ്ങളില്‍ ഊതി നിറച്ചോരീ
പൊള്ളത്തരങ്ങളെ പുറത്തെടുക്കാം
പറയനും തീയനും നായരും മര്‍ത്യനെ
പലതെന്നിങ്ങനെ തിരിച്ചതും നീയെ
പത്തണ നല്‍കിയാല്‍ പത്തായം നിറയും
പട്ടിണിക്കാരനു അയിത്തവും നല്‍കി നീ
ഒന്നുമറിയാത്ത കുരുന്നുകള്‍ പിടയവേ
കുഞ്ഞുങ്ങലോ നിന്‍ പ്രാണനെന്ന് ഓതി നീ
ശാസ്ത്ര ബോധത്തില്‍ വിരഹിച്ച മര്‍ത്ത്യന്റെ
ശാസ്ത്ര ബോധത്തെ വിലങ്ങിടാന്‍ നോക്കിയോ
ചോദ്യ ശരങ്ങളെ നേരിടാന്‍ ഭയന്നുപോയി
ചോര കളം തീര്‍ത്തു മറുപടി നല്‍കി നീ
യുക്തി മരവിച്ച ഭക്ത പടകളെ
യുദ്ധത്തിനായി തീര്‍ത്തതും കണ്ടു ഞാന്‍
ഒന്നുമറിയാത്ത ഭ്രൂണത്തിനെ പിന്നെ
ശൂലത്തില്‍ കോര്ത്തതും അറച്ചു ഞാന്‍ കണ്ടു
പട്ടിണി കിടന്നു മരവിച്ച മനസ്സില്‍ നീ
മതമെന്ന കറുപ്പും കുത്തി നിറച്ചതും
അറിവിനായി വാദിച്ച പെണ്‍കൊടി തന്നുടെ
സിര്സ്സിലായി വെടിയുണ്ട ഉതിര്ത്തതും കണ്ടു ഞാന്‍
ചോരയില്‍ കുളിചോരീ ബിംബങ്ങളെ ഓര്‍ക്കൂ
ചോര വറ്റാത്തൊരു ഹൃദയമോണ്ടെനിക്കിന്നു
രാജാവ്‌ നഗ്നന്‍ വിളിചോതിടും ഞാന്‍ ഈ
രാപ്പകല്‍ നിന്നെ കാര്‍ക്കിച്ചു തുപ്പും
ദൈവമില്ലാത്തൊരു വസന്ത കാലം പക്ഷെ
വിദൂരമല്ല ഇനി നീ ഭയക്കണം എങ്കിലും
കുത്തി നോവിചിടും ഈ തൂലിക നിന്നെ
ഈ ഉടല്‍ മണ്ണില്‍ ലയിക്കുന്ന കാലം വരെയും

വിട

കരളിന്റെ ആഴത്തിൽ ചുഴി കുത്ത് നല്കി നീ
കണ്‍കളിൽ വേർപാടിൻ നനവും നിറച്ചു പോൽ
ഒരു വാക്ക് പറയാതെ അകലങ്ങളിൽ നീ
മായുന്ന കാഴ്ച ഞാൻ കണ്ടതും മാത്രയിൽ
എരിയുന്നു ഓർമ്മകൾ ഇടം നെഞ്ചിൽ പിന്നെ
പടരുന്നു കണ്‍കളിൽ ഇരുട്ടിന്റെ കണികകൾ
അടരുന്നു ഹൃദയത്തിൽ ഒരിതൾ മെല്ലെ
പൊടിയുന്നു ചോരയെൻ കാഴ്ചയെ മറച്ചതോ..
വിട നല്കി പിരിയട്ടെ നിൻ ഓർമ്മകൾ സഖീ
വിട നല്കിടൂ എന ആത്മവിനോടും നീ

സുഗന്ധം

നിനച്ചിരിക്കാതെ വന്നു നീ
പറിച്ചെടുത്ത പൂവാണ് ഞാൻ
മുടിയിൽ നീ ചൂടിയപ്പോഴും ചെറു -
നോവിലും സുഗന്ധമെകി ഞാൻ നിൽപു
സിരസ്സിലെ ചൂടേറ്റു ഞാൻ വാടുമ്പോൾ
മണ്ണിലേക്ക് എന്നെ നീ എറിയുക
മണ്ണോട്  ചേർന്ന് എനികിനിയും ജനിക്കണം
നിനക്കുള്ള സുഗന്ധമാകാൻ

ഭഗത് സിംഗ്

bhagat21[1]_edit
വർണ്ണ ശബളം നിന് യൗവനത്തെ
ബലി നല്കി നാടിനു നീ രക്ത സാക്ഷി
കണ്ണ് നീർ കാണാത്ത ദൈവങ്ങളെ വിട്ടു
വാഴ്ത്തിടാം നിൻ നാമം മരണം വരെയും
ഹൃദയത്തിൽ ഒരു കോണിൽ ചോര കൊണ്ടെഴുതും
മായാതെ മറയാതെ നിന് നാമം എന്നും

ഉള്ളിലെ മരണം

എന്റെ ഉള്ളിലെ ഒരാൾ മരിച്ചുstock-footage-conceptual-footage-of-a-hand-holding-a-sharp-knife-with-blood-on-it-resting-on-a-concrete-floor
ഇനി ബാക്കി ഉള്ളത് ആരെന്നും അറിയില്ല
സ്വപനങ്ങൾ അസ്തമിച്ച ഒരു സന്ധ്യയിൽ
അയാൾ  എന്നോട് കുംബസരിച്ചു
വേർ പിരിയാനാവാത്ത രണ്ടു പേർ
ചിന്തകള് ഒരുക്കിയ കൂട്ടിൽ
അവർ നിത്യവും കലഹിക്കുമായിരുനു
തമ്മിൽ ചെയ്ത നന്മകൾ ഓർക്ക്കുമ്പോൾ
അവർ വീണ്ടും വാരി പുണരും
കണ്ണു  നീരിൻറെ പേമാരിയിൽ അവർ
പരസ്പരം താങ്ങായി മാറി
തമ്മിൽ പിരിയാൻ കഴിവതില്ലെങ്കിലും
അവർ എന്തിനോ വേണ്ടി കലഹിച്ചു
കലഹം മൂത്തപ്പോൾ വാക്കുകൾ കൂര്പ്പിച്ച
കത്തി കൊണ്ട് ഒരാൾ ഒരാളെ കുത്തി
കുമ്പസാരത്തിനു ഒടുവില അയാളുടെ
കണ്ണു നീരിൽ ഞാൻ കണ്ടു
ആയുധം എന്തിയവൻ അഹന്തയും
മരിച്ചത് എന്നിലെ സൌഹൃദവും ആയിരുന്നു

Saturday, February 23, 2013

ചോര ഊറ്റുന്ന പുസ്തകം


അല്‍പ്പം ആധുനികം...കവിത എന്നോ കുറിപ്പെന്നോ എന്ത് വേണെമെങ്കിലും

വിളിക്കാം :) ;-)



ഒരാള്‍ ഒരിക്കല്‍ ഒരു 

പുസ് ത്തകം എഴുതി 

ആദ്യം വായിച്ചവര്‍

 അതിനെ വാനോളം പൊക്കി 

ചിലര്‍ അതിനെ തള്ളി 

അതിലെ പുതുമ ഇഷ്ടപെട്ടവര്‍ 

അതിനെ സ്വര്‍ണം കൊണ്ട് പൊതിഞ്ഞു 


വായിക്കുന്നവര്‍ വയിക്കുനവര്‍ 

അതിനെ പലതായി വ്യാഖാനിച്ചു 

തലമുറകളിലേക്ക് അത് വ്യാപിച്ചു 

തല ഉപയോഗിക്കാനും അവര്‍ മറന്നു 

തലച്ചോറ് മരവിച്ചവര്‍ക്ക്  അതു  

പ്രാണനേക്കാള്‍   വലുതായി 


വീണ്ടും പലരും പല 

പുസ്തങ്ങള്‍ എഴുതി 

ചിലര്‍ പഴയതിനെ വിട്ടു 

പുതിയതില്‍ ചേക്കേറി 

പിന്നേ ഈ പുസ്തക സ്നേഹികള്‍ 

വാളെടുത്ത് അന്യോന്യം വെട്ടി 

സ്വന്തം പുസ്തകം വയിക്കാത്ത  

അന്ന്യന്റെ കണ്ണ് അവര്‍  ചൂഴ്ന്നു 

അന്ധത മറയ്ക്കാന്‍ അവര്‍ 

കണ്ണുകള്‍  ചൂഴ്ന്നു കൊണ്ടേ ഇരുന്നു 


ഒടുവില്‍ ഈ പുസ്തകങ്ങള്‍ എല്ലാം 

നമ്മളെ നോക്കി പല്ലിളിച്ചു 

അല്ല പല്ലുകള്‍ അല്ല അവ 

ചോര ഊറ്റുന്ന ദ്രംഷ്ടങ്ങള്‍